ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കിയ ഡിപിആറിൽ വരുമാനം കുറച്ചുകാട്ടുകയും ചെലവ് പെരുപ്പിച്ച് കാണിക്കുകയും ചെയ്തതായി കണ്ടെത്തി.

തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും തട്ടിപ്പ് കണ്ടെത്തി. സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് മല്‍സരങ്ങളുടെ ഡിപിആര്‍ തയ്യാറാക്കിയത്. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുമാണ് ഡിപിആർ. എന്‍ പ്രശാന്തിന്‍റെ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ.

സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് മല്‍സരങ്ങളുടെ ഡിപിആര്‍ തയ്യാറാക്കിയത്. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുമുള്ള ഡിപിആര്‍. വരുമാനം 82 കോടി രൂപ, ചെലവ് 210 കോടി രൂപ എന്നിങ്ങനെയായിരുന്നു ഡിപിആർ. കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാൻറിലൂടെ കണ്ടെത്തണമെന്നായിരുന്നു ശുപാര്‍ശ. വരുമാനം കണക്കാക്കിയതിലും കള്ളക്കളിയുണ്ടെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ടിക്കറ്റ്, സംപ്രേക്ഷണം എന്നിവ മാത്രമാണ് വരുമാനമായി കാണിച്ചത്. വന്‍ വരുമാനം കിട്ടുന്ന മറ്റ് മേഖലകള്‍ ഡിപിആറിൽ നിന്ന് ഒഴിവാക്കി.

സ്പോണ്‍സര്‍ഷിപ്പ്, മെര്‍ക്കാൻ‍ഡൈസിംഗ്, സെല്‍ഫിയെടുക്കൽ, ഗെറ്റ് ടുഗെദര്‍, ടേബിള്‍ ഡിന്നര്‍ വഴിയുള്ള വരുമാനങ്ങള്‍ മറച്ചുവെച്ചു. ഇതിലൂടെ സ്പോണ്‍സര്‍ക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. മെസി സന്ദര്‍ശനത്തിലൂടെ 200 കോടി രൂപയെങ്കിലും ലാഭം ഉണ്ടാക്കാനാവുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ മെസ്സിയുടെ മറ്റ് സന്ദര്‍ശനങ്ങള്‍ പഠിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

കൊൽക്കൊത്ത, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെസ്സി കളിച്ചിരുന്നു. ഒട്ടേറെ മറ്റ് ഇളവുകളും സര്‍ക്കാര്‍ സ്പോണ്‍സർക്കായി നല്‍കിയെന്നാണ് കണ്ടെത്തൽ. പെര്‍ഫോറമൻസ് ഗ്യാരൻറി, ലൈസൻസ് ഫീ, പെര്‍ഫോറമൻസ് സെക്യൂരിറ്റി എന്നിവ ഒഴിവാക്കി. ഇതിലൂടെയും സ്പോണ്‍സര്‍ക്ക് അമിതലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. അതേസമയം, എന്‍ പ്രശാന്തിൽ നിന്ന് എസ് ഐ ടി വിവരങ്ങള്‍ ശേഖരിച്ചു. എസ്ഐടി അംഗം, ഐ ജി സതീഷ് ബിനോ ആണ് പ്രശാന്തിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പ്രശാന്തിന്‍റെ സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങളാണ് ചോദിച്ചറിഞ്ഞത്.

YouTube video player