അംബേദ്കർ ജയന്തി ദിനത്തിൽ, ക്യാമ്പസുകളിലെ വർധിച്ചുവരുന്ന ജാതീയ വിവേചനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെ അപലപിച്ച അദ്ദേഹം, ക്യാമ്പസുകളിലെ വിവേചനം അവസാനിപ്പിക്കാൻ 'രോഹിത് വെമുല ആക്റ്റ്' നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയമായ വേർതിരിവുകൾക്കെതിരെയും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കെതിരെയും ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തെ നടുക്കിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയെ പരാമർശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജീവിതം മുഴുവൻ ജാതീയ വേർതിരിവുകൾക്കെതിരെ പോരാടിയ മഹാനാണ് ഡോ. ബി.ആർ. അംബേദ്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
സാമൂഹിക നീതിക്കായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ രാജ്യത്തിന് എക്കാലവും വഴികാട്ടിയാണ്. എന്നാൽ, ഇന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതീയത തലപൊക്കുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം കുറിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്. കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ട്. പുരോഗമന കേരളത്തിന് ഇത്തരം വാർത്തകൾ ഒട്ടും ഭൂഷണമല്ല' - മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണം
ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ 'രോഹിത് വെമുല ആക്റ്റ്' നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിന് പകരമായി കൊണ്ടുവന്ന യുജിസി മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ ജനാധിപത്യ സമൂഹം ഒന്നിച്ച് നിൽക്കണമെന്നും, സമത്വത്തിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറുടെ ആശയങ്ങൾ നമുക്ക് കരുത്ത് പകരട്ടെ എന്നും പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.


