മുഖ്യമന്ത്രി ദില്ലിയിൽ, ഇ പിക്കെതിരായ ആരോപണം പി ബി ചർച്ച ചെയ്യുമോ? തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യം മറുപടി!
ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു
ദില്ലി: സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി. ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഇതുവരെയും പ്രതികരിക്കാത്ത മുഖ്യമന്ത്രി ദില്ലിയിലും മൗനം തുടരുകയായിരുന്നു. ഇ പി വിഷയം സി പി എം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സി പി എം പി ബിയോഗത്തിൽ വിഷയം ചർച്ചയാകുമോ എന്നത് കണ്ടറിയണം. ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു.
'തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ'; അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് ബൽറാം
അതേസമയം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഇപ്പോൾ നേരിട്ട് ഇടപെടാനില്ലെന്ന സൂചനയാണ് സി പി എം കേന്ദ്ര നേതൃത്വത്തിൽ നിന്ന് പുറത്തുവരുന്നത്. ഇ പി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന നിലപാടാണ് സി പി എം കേന്ദ്ര നേതാക്കൾ സ്വീകരിക്കുന്നത്. ഇ പി കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിന് പി ബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് അവർ പങ്കുവയ്ക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര നേതൃത്വത്തിന് മുന്നിൽ സംസ്ഥാന ഘടകം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പിക്കെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉയർന്നുവെന്ന് സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ആക്ഷേപം എഴുതി കിട്ടുമ്പോൾ അന്വേഷിക്കാം എന്നതാണ് നിലവിലെ ധാരണയെന്നാണ് വ്യക്തമാകുന്നത്. നടപടി വേണമെങ്കിൽ മാത്രമാകും ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ഉണ്ടാകുക. പൊളിറ്റ് ബ്യൂറോയുടെ കാര്യത്തിലും അവസ്ഥ സമാനമായിരിക്കുമെന്നാണ് സൂചന.