കടുത്ത ചൂടിൽ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, കടിയേറ്റാൽ ഉടൻ ചികിത്സ തേടണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ രണ്ട് പേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു.

ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും.

എന്തൊക്കെ ശ്രദ്ധിക്കണം?

പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകൾ, മാളങ്ങൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യുക.

ഇരകളെ ആകർഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് എലികൾ എത്തുന്നതും, വീടുകളിൽ പക്ഷികളെ വളർത്തുന്നതും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാൽ കുട്ടികൾ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം.

വീടിനുള്ളിലെ ജാഗ്രത: വേനൽക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോൾ പാമ്പുകൾ ഉള്ളിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനുള്ളിലേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ള വിടവുകൾ, പൈപ്പുകൾ എന്നിവ അടക്കുകയും വള്ളിച്ചെടികൾ, മരച്ചില്ലകൾ എന്നിവ നീക്കം ചെയ്യുകയും വേണം.

പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം?

ഒട്ടും വൈകാതെ, ആന്റിവെനം (Anti-venom) ചികിത്സാ സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ രോഗിയെ എത്തിക്കുക.

രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനിപ്പിക്കുകയും, ശാരീരികായാസം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

സഹായത്തിന് വനം വകുപ്പ് സജ്ജം

സർപ്പ വോളന്റീയർമാർ: പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം 'സർപ്പ' വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്.

സർപ്പ ആപ്പ് (SARPA App): ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ 'SARPA' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക.

വിദ്യാർത്ഥികൾക്കായി 'സർപ്പപാഠം' എന്ന പേരിൽ ബോധവൽക്കരണ പരിപാടികളും, വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 'സർപ്പസുരക്ഷ' പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കി വരുന്നു.

2020-ൽ ആരംഭിച്ച 'സർപ്പ' പദ്ധതിയിലൂടെ പാമ്പുകടി മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും പൂർണ്ണ സഹകരണവും ജാഗ്രതയും അഭ്യർത്ഥിക്കുന്നു.