ലൈഫിനെതിരെ നുണപ്രചാരണം: ആരോപണങ്ങൾ ഭയന്ന് പദ്ധതികൾ ഉപേക്ഷിക്കില്ല
ലൈഫ് മിഷനിലെ പുതിയ ഭവനങ്ങളുടെ ഉദ്ഘാടനചടങ്ങിലാണ് പദ്ധതിക്കെതിരായ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്.
തിരുവനന്തപുരം: ആരോപണങ്ങൾ ഭയന്ന് ലൈഫ് പദ്ധതിയിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ടാസ്ക് ഫോഴ്സിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ലൈഫ് പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് തനിക്ക് കിട്ടിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
ലൈഫ് മിഷനിലെ പുതിയ ഭവനങ്ങളുടെ ഉദ്ഘാടനചടങ്ങിലാണ് പദ്ധതിക്കെതിരായ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. രണ്ടര ലക്ഷത്തോളം കുടുംബങ്ങൾക്ക് പ്രയോജനം കിട്ടിയ പദ്ധതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. യഥാർത്ഥ കണക്കുകൾ മറച്ചു വച്ചാണ് പദ്ധതിയെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒന്നരമാസമായിട്ടും ലൈഫ് ധാരണാപത്രത്തിന്റെ പകർപ്പ് നൽകാത്ത സർക്കാർ ലൈഫ് ടാസ്ക് ഫോഴ്സിൽ നിന്ന് രാജിവച്ച ശേഷമാണ് തനിക്ക് പകർപ്പ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിജിലൻലസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം പരിഹാസ്യമാണെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.