ലക്ഷദ്വീപ് പ്രശ്നം  അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ അതിരൂക്ഷ വിമ‍ർശനമാണുള്ളത്. 

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ ഔദ്യോഗിക തലത്തിൽ പ്രതിഷേധം ഉയർത്തി കേരളം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള നിയമസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷം കൂടി പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതിനാൽ ഐക്യകണ്ഠനേയാവും നിയമസഭാ പ്രമേയം പാസാക്കുക. 

ലക്ഷദ്വീപ് പ്രശ്നം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ അതിരൂക്ഷ വിമ‍ർശനമാണുള്ളത്. ലക്ഷദ്വീപിൻ്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നുന്നുവും പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. 

നേരത്തെ പൗരത്വബിൽ വിഷയത്തിലും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അന്ന് ബിജെപി എംഎൽഎ ഒ.രാജ​ഗോപാൽ പ്രമേയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ഇക്കുറി സഭയിൽ ബിജെപി അം​ഗങ്ങൾ ഇല്ലാത്തതിനാൽ ഏകകണ്ഠമായിട്ടാവും പ്രമേയം പാസാവുക.