സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്
ഡൽഹി: സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ദില്ലിയിൽ സിഎൻജി കിലോയ്ക്ക് 3.89 രൂപയാണ് കൂട്ടിയത് ഇതോടെ 1 കിലോ സിഎൻജിക്ക് രാജ്യതലസ്ഥാനത്ത് 86.98 രൂപയായി.
ഇന്ധന വിലവർധനവ് സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് തകർക്കുകയാണെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചു. വെറും ഇന്ധനവില മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്ത് പഞ്ചസാരയുടെ വില മൂന്നിരട്ടിയോളം കൂടിയെന്നും തക്കാളിക്കും ഉള്ളിക്കും വില ഇരട്ടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഭരണത്തിന് കീഴിൽ ഒന്നിനും വില കുറയില്ലെന്നും കേന്ദ്രത്തിന്‍റെ മോശം സാമ്പത്തിക നയങ്ങളാണ് ഈ സ്ഥിതിക്ക് കാരണമെന്നും കോൺഗ്രസ് വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ ജനങ്ങളെ അധിക നികുതിയിലൂടെയും വിലവർധനവിലൂടെയും കൊള്ളയടിക്കുകയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.



