സഹകരണസംഘം ഭരണസമിതിയുടെ തട്ടിപ്പ്; രാജമുടിയിലെ 40 കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ
വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സഹകരണസംഘം, കർഷകരുടെ പേരിലെടുത്ത ഒന്‍പത് ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ചില്ലെന്നാണ് ആരോപണം.
കട്ടപ്പന: സഹകരണസംഘം ഭരണസമിതിയുടെ തട്ടിപ്പിൽ കുടുങ്ങി ഇടുക്കി രാജമുടിയിലെ 40 കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ. വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സഹകരണസംഘം, കർഷകരുടെ പേരിലെടുത്ത ഒന്‍പത് ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ചില്ലെന്നാണ് ആരോപണം. ഭരണസമിതിയുടെ തട്ടിപ്പിൽ വിഎഫ്പിസികെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും കർഷകർ ആരോപിക്കുന്നു.
നഷ്ടത്തിലായിരുന്ന രാജമുടി മാർക്കറ്റ് പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് കർഷകരെക്കൊണ്ട് ഭരണസമിതി ലോണെടുപ്പിച്ചത്. തിരിച്ചടവെല്ലാം ഭരണസമിതി നോക്കികൊള്ളാമെന്ന് മുദ്രപത്രത്തിൽ എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാൽ ലോണെടുത്ത ഒന്‍പത് ലക്ഷം വിപണിയിലെത്തിയില്ല. ഭരണസമിതി അംഗങ്ങൾ ഈ പണം തട്ടിയെടുത്തെന്നാണ് കർഷകരുടെ ആരോപണം. വായ്പ തിരിച്ചടവുകൂടി മുടങ്ങിയതോടെ കർഷകർ ജപ്തി ഭീഷണിയിലായി. ഈ ലോണുള്ളത് കൊണ്ട് മറ്റ് ആവശ്യങ്ങൾക്കും ലോണ്‍ കിട്ടുന്നില്ല
വിഎഫ്പിസികെ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് കർഷകർ ലോണെടുക്കാൻ സമ്മതിച്ചത്. അതേസമയം ആരോപണം ശരിയല്ലെന്നും ലോണെടുത്ത തുക കുടിശ്ശിക തീർക്കാനും അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാനും വിനിയോഗിച്ചെന്നാണ് ഭരണസമിതി വിശദീകരണം. എന്നാൽ ഇതിനൊന്നും ഒരു രേഖകളുമില്ല. കർഷകരുടെ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നതായാണ് വിഎഫ്പിസികെ പറയുന്നത്.
ഡോക്‌ടറുടെ കൊവിഡ്; മൂന്നാറിലെ ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം