കേന്ദ്ര സർവകലാശാലകളിൽ പ്രവേശനത്തിനായി പൊതു പരീക്ഷ വന്നേക്കും
നീറ്റ് മാതൃകയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി ആകും പരീക്ഷ നടത്തുക. പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച് സർവകലാശാലകള്‍ നടത്തുന്ന പ്രവേശനങ്ങളും ഓരോ കേന്ദ്ര സർവകലാശാലക്കും വെവ്വേറെ പ്രവേശന പരീക്ഷകള്‍ എന്ന രീതിക്കും ഇതോടെ അവസാനമാകും
ദില്ലി: കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനായി പൊതു പരീക്ഷ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാര്‍ നീക്കം. പ്രവേശന പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ശുപാര്‍ശകൾക്കായി ഏഴംഗ സമിതിയെ സർക്കാര്‍ നിയോഗിച്ചു. തീരുമാനം നടപ്പിലായാല്‍ പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സർവകലാശാലകളില്‍ പ്രവേശനം നേടുന്ന രീതി അവസാനിക്കും
രാജ്യത്തെ എല്ലാ കേന്ദ്രസർവകലാശാലകളിലേക്കും കംമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയിലൂടെ പ്രവേശനമെന്നതാണ് കേന്ദ്രസർക്കാര്‍ ഉദ്ദേശം. 2021 അധ്യയനം വര്‍ഷം മുതല്‍ ഈ രീതിയിലേക്ക് മാറാനാണ് നീക്കം. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ക്രമീകരണങ്ങള്‍ എങ്ങനെ വേണമെന്നത് തീരുമാനിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് യുജിസി ചെയര്‍പേഴസണ്‍ പ്രൊഫസർ ഡിപി സിങ് വ്യക്തമാക്കി.
നീറ്റ് മാതൃകയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി ആകും പരീക്ഷ നടത്തുക. പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച് സർവകലാശാലകള്‍ നടത്തുന്ന പ്രവേശനങ്ങളും ഓരോ കേന്ദ്ര സർവകലാശാലക്കും വെവ്വേറെ പ്രവേശന പരീക്ഷകള്‍ എന്ന രീതിക്കും ഇതോടെ അവസാനമാകും
അഭിരുചി, വിഷയാധിഷ്ഠിത പരീക്ഷകളായിരിക്കും പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുക. പ്ലസ്ടുവിന് അറുപത് ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും പൊതു പരീക്ഷയിലൂടെ പ്രവേശനം നേടാന്‍ കഴിയുന്ന സാഹചര്യവും ഇതിലൂടെ ഉണ്ടാകും. 2020 ലെ യുജിസി കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 54 കേന്ദ്രസർവകലാശാലകള്‍ ആണ് ഉള്ളത്.