തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തി കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവ് ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു .സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
തൃശൂര്‍: തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തി കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്‍റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ശേഷിക്കെയാണ് തൃശൂരിൽ ബിജെപിക്കെതിരായ കിറ്റ് വിവാദം കത്തിക്കയറിയത്. തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഇന്നലെ ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഒളരിയിലെ ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ പ്രതിചേർത്തായിരുന്നു കേസ്. വിവാദം സൃഷ്ടിക്കാനായുള്ള എൽഡിഎഫ് നീക്കം എന്നായിരുന്നു സംഭവത്തിൽ ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന്‍റെ പ്രതികരണം. എന്നാൽ, ഇന്ന് ഒളരിക്ക് പിന്നാലെ മണലൂരിലും കിറ്റ് വിവാദം ഉയര്‍ന്നു. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യാനുള്ള കിറ്റുകൾ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ കേന്ദ്രത്തിൽ തയ്യാറാക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥാപനം വളഞ്ഞു. ബിജെപി നേതാവും ചലച്ചിത്രതാരവുമായി ദേവനും, ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്ത തെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നു എന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു.
സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായി. സംഘര്‍ഷാവസ്ഥക്കിടെ വീടിന്‍റെ ബാൽക്കണിയിൽ ഇറങ്ങി ദേവൻ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഗോഡൗണിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് ദേവനെ കസ്റ്റഡിയിലെടുക്കാൻ ആവില്ല എന്ന് പൊലീസ് ടി എൻ പ്രതാപനടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതോടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടി ആരംഭിച്ചു. തുടര്‍ന്ന് ടിഎൻ പ്രതാപൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പരാജയഭീതി മൂലം ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകമെന്നായിരുന്നു ദേവന്റെ പ്രതികരണം. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനം ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമ പ്രവീണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രവീണിന്‍റെ മൊഴിയനുസരിച്ച് കിറ്റ് ഓർഡർ ചെയ്ത വാടാനപ്പള്ളി സ്വദേശിയായ സതീഷ് എന്ന ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിഷുവിന് വിതരണം ചെയ്യാനായി തയ്യാറാക്കിയ കിറ്റ് എന്നാണ് സതീഷ് പൊലീസിന് നൽകിയ മൊഴി.



