2026 നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ 18,551 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ മുൻകാല തെരഞ്ഞെടുപ്പ് ചരിത്രവും രാഷ്ട്രീയ പോരാട്ടങ്ങളും ലേഖനം വിശദീകരിക്കുന്നു.
കണ്ണൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി ടി ഒ മോഹനന് വിജയം. 18,551 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ടി ഒ മോഹനന്‍റെ വിജയം. കോണ്‍ഗ്രസ് സെക്യുലർ സ്ഥാനാർത്ഥിയായും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി 52,069 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥിന് 16,144 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്‍റോൺമെന്‍റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. 2021 -ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അതിശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും കോൺഗ്രസ് - സെക്യുലർ നേതാവുമായ രാമചന്ദ്രൻ കടന്നപ്പള്ളി 60,313 വോട്ടുകളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയിരുന്നത്. യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി 58,568 വോട്ടുകൾ നേടി തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ 11,581 വോട്ടുകൾ നേടി.
വാശിയേറിയ പോരാട്ടമാണ് ഇത്തവണ കണ്ണൂർ മണ്ഡലത്തിൽ നടന്നത്. കെ സുധാകരന്‍റെ സ്ഥാനാർത്ഥിത്വം ഉയർത്തിയ നാടകീയ നീക്കൾക്കൊടുവിൽ അദ്ദേഹം പിന്മാറിയതോടെയാണ് അഡ്വ ടി ഒ മോഹനൻ സ്ഥാനാർത്ഥിയായത്. ചരിത്രം പരിശോധിച്ചാൽ തന്നെ ഇരു മുന്നണികളും ചെറിയ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചു പോരുന്നതെന്ന് വ്യക്തമാകും. 2021 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 1,745 വോട്ടുകൾക്കാണ് മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ വിജയിക്കുന്നത്. വികസനവും കടുത്ത രാഷ്ട്രീയ ചർച്ചകളും ഉയർന്നുവരുന്ന മണ്ഡലമാണ് കണ്ണൂർ. ഇത്തവണ സിപിഎമ്മിനുള്ളിൽ പയ്യന്നൂന് നിന്നും തളിപ്പറമ്പ് നിന്നും ഉയർന്നു വന്ന പ്രതിഷേധ സ്വരങ്ങളും സർക്കാരിന്‍റെ വീഴ്ച്ചയും ചർച്ചയാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. വികസനവും സർക്കാരിന്‍റെ ക്ഷേമപദ്ധതികളും ചർച്ചയാക്കിയായിരുന്നു എൽഡിഎഫ് പ്രചാരണത്തെ നേരിട്ടത്.
1957-ലെ ആദ്യ തെരഞ്ഞെടുപ്പുകളിൽ ഇത് കാനന്നൂർ -I, കാനന്നൂർ -II മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965 -ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള കണ്ണൂർ മണ്ഡലം നിലവിൽ വന്നത്. വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരുന്നു.
ചരിത്രം
1965 -ൽ രൂപീകൃതമായ കണ്ണൂർ മണ്ഡലത്തിന്‍റെ ചരിത്രം രാഷ്ട്രീയ പോരാട്ടങ്ങളുടെ വലിയൊരു ഏടാണ്. മണ്ഡലം നിലവിൽ വന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്വതന്ത്രനായി മത്സരിച്ച കെ എം അബൂബക്കർ ആണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ കരുത്തനായ നേതാവ് ഇ അഹമ്മദ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സഭയിലെത്തി. 1970 -ൽ നടന്ന പോരാട്ടത്തിൽ ഇ അഹമ്മദിനെ പരാജയപ്പെടുത്തി എൻ കെ കുമാരൻ മണ്ഡലം പിടിച്ചെടുത്തു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൻ കെ കുമാരനെ പരാജയപ്പെടുത്തി പി ഭാസ്കരൻ (ലോക്ദൾ) വിജയിച്ചു. തുടർന്ന് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി ഭാസ്കരൻ മണ്ഡലം നിലനിർത്തി. പിന്നീട് കോൺഗ്രസ് നേതാവായ എൻ രാമകൃഷ്ണൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്ന് കെ സുധാകരൻ മൂന്ന് തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മണ്ഡലം യു ഡി എഫിന്‍റെ ഉറച്ച കോട്ടയായി മാറി. മുൻ എം പി കൂടിയായ എ പി അബ്ദുള്ളക്കുട്ടി രണ്ട് തവണ കണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാണ് എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുന്നത്.



