ദില്ലിയിൽ ആരംഭിക്കുന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചർച്ചയാകും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിൽ പിബിയിലുണ്ടായ എതിർപ്പുകൾ കേന്ദ്ര കമ്മറ്റിയിലും ഉയരാൻ സാധ്യതയുണ്ട്. ഭരണവിരുദ്ധ വികാരവും പുതിയ നേതൃത്വം വേണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയായേക്കും.

ദില്ലി: സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതൽ ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം നേരത്തെ പിബി സംസ്ഥാന ഘടകത്തിന് നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ റിപ്പോർട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശത്തെ ഓൺലൈനായി ചേർന്ന പിബിയോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു. കേന്ദ്ര കമ്മറ്റിയിലും ഈക്കാര്യത്തിലെ എതിർപ്പ് ചിലർ ഉയരാനാണ് സാധ്യത.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ കനത്ത തോല്‍വിക്ക് ശേഷം ദില്ലിയില്‍ ചേര്‍ന്ന പി ബി യോഗത്തില്‍ ഭരണവിരുദ്ധ വികാരമാണെന്നുള്ള അഭിപ്രായം ചില പിബി നേതാക്കള്‍ പങ്കുവെച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു പുതിയ നേതൃത്വം വരണമെന്ന നിര്‍ദ്ദേശവും പി ബി യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള സംസ്ഥാന തലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം പിബി ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് പിണറായിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാന സമിതിയിലും പൊതുവികാരം പിണറായിക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യം നിശ്ചയിക്കാന്‍ ഓണ്‍ലൈനായി പിബി യോഗം സംസ്ഥാന കമ്മിറ്റിക്കിടെ ചേരുകയായിരുന്നു.

യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ രണ്ട് കാരണങ്ങള്‍ ചൂണിക്കാട്ടി പിണറായിയെ എതിര്‍ത്തു. ഒന്ന് ഭരണ വിരുദ്ധ വികാരം ഉണ്ടായ സാഹചര്യത്തില്‍ വീണ്ടും പിണറായി ഈ സ്ഥാനത്തേക്ക് വരുന്നത് ഉചിതമാകില്ല. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലക്ക് ഇളവ് നല്‍കിയാണ് പിണറായിയെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്നും അതിനാല്‍ വീണ്ടും ഒരു അധികാര സ്ഥാനത്തേക്ക് പിണറായി വരുന്നത് ഉചിതമാകില്ലെന്നും വാദം ഉയര്‍ന്നു. അശോക് ധാവ്ലെ, വിജു കൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഈ നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന.

എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു തീരുമാനമെടുക്കുമ്പോള്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോയെന്ന അഭിപ്രായം കൂടുതല്‍ അംഗങ്ങള്‍ പ്രകടിപ്പിച്ചു. തല്‍ക്കാലം സംസ്ഥാന നേതൃത്വത്തെ തള്ളേണ്ടെന്ന നിലക്കാണ് പിണറായി ഈ സ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ക്കുന്നവര്‍ അവസാനം നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സമയത്തും പിണറായി നയിക്കുന്നതിനെ കുറിച്ച് പിബിയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.