തൃക്കാക്കര ഉപതെരഞ്ഞെുപ്പിലും വി ടി ബല്‍റാമിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഇല്ലെങ്കില്‍ ബല്‍റാമിനെ അവിടെ ഇറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. 

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എ കെ ആന്റണി (A K Antony) രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ തിരഞ്ഞ് കോണ്‍ഗ്രസില്‍ (Congress) ചര്‍ച്ച സജീവം. എ കെ ആന്റണി മാറുമ്പോള്‍ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസിനു മുന്നിലെ വെല്ലുവിളി. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ (Mullapally Ramachandran), ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ് (Cherian Philip), വി ടി ബല്‍റാം (VT Balram) തുടങ്ങിയ പേരുകള്‍ സജീവമാണ്. തൃക്കാക്കര ഉപതെരഞ്ഞെുപ്പിലും വി ടി ബല്‍റാമിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഇല്ലെങ്കില്‍ ബല്‍റാമിനെ അവിടെ ഇറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

അടുത്ത ദിവസങ്ങളിലെ ചര്‍ച്ചയോടെ അന്തിമ തീരുമാനത്തിലെക്കെത്തും. ഇനി രാജ്യസഭയിലേ്ക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു. കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി അവസാനിക്കും.