2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമാണിതെന്നും, തന്റെ സത്കീർത്തി തകർക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

കൊച്ചി: തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ വ്യാജആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയില്‍ പറയുന്നു.

ഹരിയാനയില്‍ 2024-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026-ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു. കൂടാതെ 23.2.26ല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നല്കി. കൈരളി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്ന് കെസി വേണുഗോപാൽ പരാതിയിൽ ആരോപിച്ചു. 

കേരള നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചത്. അതിന് വ്യാപകമായ പ്രചാരണവും നല്കുന്നു. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ യശസ് തകര്‍ക്കാന്‍ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ആരോപണം പിന്‍വലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം കെ സി വേണുഗോപാല്‍ പരാതി ഫയല്‍ ചെയ്തത്.