'ഒന്നാം ക്ലാസ്സിൽ വച്ച് പറിഞ്ഞ രണ്ട് പല്ല് കുപ്പീലിട്ടു വെച്ചിട്ടുണ്ട്,അയച്ചു തരാം'; പി വി അന്‍വറിനോട് എം ലിജു
കഴിഞ്ഞ ദിവസം പ്രവാസികളുടെ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇരു നേതാക്കളും ഫേസ്ബുക്കിലൂടെ ഏറ്റുമുട്ടുന്നത്
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ പി വി അന്‍വര്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവ് എം ലിജുവും ഫേസ്ബുക്കിലും ഏറ്റുമുട്ടല്‍ തുടരുന്നു. വീട്ടിലിരിക്കുന്നവരെ കുറിച്ച് പറഞ്ഞാല്‍ പല്ലിന്‍റെ എണ്ണം കുറയുമെന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച അന്‍വറിനോട് ഒന്നാം ക്ലാസ്സിൽ വച്ച് പറിഞ്ഞ രണ്ട് പല്ല് കുപ്പീലിട്ടു വെച്ചിട്ടുണ്ടെന്നും അത് അയച്ചു തരാമെന്നും ലിജുവിന്‍റെ മറുപടി. പ്രവാസി വിഷയത്തില്‍ കുറിപ്പിട്ട ബിന സണ്ണി പോസ്റ്റ് മുക്കിയെന്നും പ്രവാസികൾക്ക് കൊടുക്കുന്ന ചില്ലറ ആനുകൂല്യങ്ങൾക്ക് കണക്കു പറഞ്ഞാല്‍ കൂടുതല്‍ പറയേണ്ടി വരുമെന്നും ലിജു കുറിച്ചിട്ടുണ്ട്
ലിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കേരള വികസനത്തിന്‍റെ യഥാർത്ഥ അവകാശികളായ പ്രവാസികൾക്ക് കൊടുക്കുന്ന ചില്ലറ ആനുകൂല്യങ്ങൾ ക്ക് കണക്കു പറഞ്ഞാൽ ചില കാര്യങ്ങൾ പറയേണ്ടി വരും ശ്രീ അൻവർ. അത് വ്യക്തിപരമായി എടുക്കേണ്ടതില്ല. പിന്നെ ഇയാൾ അടിച്ചിട്ട പല്ലെല്ലാം നിലമ്പൂരിൽ വലിയ തടയണ കെട്ടി സൂക്ഷിച്ചിരിക്കയാണെന്നു കേട്ടു. സൗകര്യം കിട്ടുമ്പോ വന്നു കാണാം. ബിന സണ്ണിയൊക്കെ പോസ്റ്റും മുക്കി കണ്ടം വഴി ഓടിയത് അറിഞ്ഞില്ലേ. പിന്നെ എന്‍റെ പല്ല് വേണമെങ്കിൽ ഒന്നാം ക്ലാസ്സിൽ വെച്ച് പറിഞ്ഞ രണ്ടെണ്ണം കുപ്പീലിട്ടു വെച്ചിട്ടുണ്ട്, അയച്ചു തരാം
കഴിഞ്ഞ ദിവസം പ്രവാസികളുടെ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇരു നേതാക്കളും ഫേസ്ബുക്കിലൂടെ ഏറ്റുമുട്ടുന്നത്.
രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി ലിജുവിനെതിരെ രൂക്ഷമായ ഭാഷയില്‍ അന്‍വര്‍ രംഗത്തെത്തിയിരുന്നു. വീട്ടിലുള്ളവരെക്കുറിച്ച് പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാം. പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുത്. ക്ലാസ്സെടുക്കാന്‍ വരും മുന്‍പ് മാന്യമായി സംസാരിക്കാന്‍ പഠിക്കണം. വ്യക്തിപരമെങ്കില്‍ എന്നെ തന്നെ പറയണം. അല്ലാതെ,വായില്‍ തോന്നിയത് പാടരുത്. പല്ലിന്റെ എണ്ണം കുറയുമെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.