ഭരണം അഞ്ച് വർഷത്തേക്കാണെന്നും വീണ്ടും തെരഞ്ഞെടുപ്പുണ്ടെന്നും മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. പ്രവർത്തകരെ മറന്ന് സുഖിക്കാനും സമ്പാദിക്കാനുമുള്ളതല്ല ഭരണമെന്നും ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇടുക്കി: ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടെന്നുള്ള കാര്യം മന്ത്രി ആയവരും എംഎൽഎ ആയവരും അത് മറക്കരുത്. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം ചെയ്യണം, നാടിനും. പ്രവർത്തകരെ കാണുമ്പോൾ കൈ വീശി അങ്ങ് പോകരുത്. അവരെ കേൾക്കണം. അവരെ ചേർത്തു നിർത്തി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകരെ കൂടി പരിഗണിക്കണമെന്നും ധീരജ് വധക്കേസിലെ പ്രതിയായ നിഖിൽ പൈലി കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെഎസ്‍യു

കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ നിലപാട് വ്യക്തമാക്കി വിദ്യാർത്ഥി സംഘടനയായ കെഎസ്‍യു. സംഘപരിവാറിന്‍റെ പിഎം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെഎസ്‍യുക്കാര്‍ എന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഓര്‍മ്മിപ്പിച്ചു. സ്വന്തം മന്ത്രിസഭയെ പോലും അറിയിക്കാതെ, ബിജെപി സർക്കാരിന്‍റെ ആജ്ഞയനുസരിച്ച് പോയി ഒപ്പിട്ടുകൊടുത്ത പിണറായി വിജയൻ സർക്കാരിനെതിരെ അന്നൊരക്ഷരം പോലും ഉരിയാടാത്ത എസ്എഫ്ഐക്ക് ഇന്ന് ഈ വിഷയത്തിൽ സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെഎസ്‍യു പഠിച്ചിട്ടില്ല. കഴിഞ്ഞകാലങ്ങളിലും കെഎസ്‍യു അത് ചെയ്തിട്ടില്ല, ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. പിഎം ശ്രീ സംഘപരിവാറിന്‍റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അലോഷ്യസ് വ്യക്തമാക്കി.