മതേതരത്വം കോണ്‍ഗ്രസിൻ്റെ സൃഷ്ടിയും കുട്ടിയും, അത് കാത്തുസൂക്ഷിക്കുക ലക്ഷ്യം: കെ.സുധാകരൻ
മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കാൻ ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചര്‍ച്ച വേണമെന്ന് ഞങ്ങൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ സര്‍ക്കാരിന് താത്പര്യമില്ല.
കോട്ടയം: മതേതരത്വം കോൺഗ്രസിന്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അതു കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ആ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് വിവിധ ബിഷപ്പുമാരേയും ഇമാമിനേയും എല്ലാം നേരിൽ കണ്ടു അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരൻ.
സുധകാരൻ്റെ വാക്കുകൾ -
മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കാൻ ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചര്‍ച്ച വേണമെന്ന് ഞങ്ങൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ സര്‍ക്കാരിന് താത്പര്യമില്ല. രണ്ട് തവണ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല. ആനപ്പുറത്തു പോകുന്നവനോട് പട്ടിക്കുരക്കുന്നത് പോലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ ആവശ്യം അവഗണിച്ചു. ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപി. ഈ വിഷയം മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നർകോട്ടിക് ജിഹാദിനെക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ല. കോൺഗ്രസ് ഇക്കാര്യമെല്ലാം വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. കോൺഗ്രസിന് ഇക്കാര്യത്തിൽ ഭിന്നഭിപ്രായമില്ല, ഒറ്റ അഭിപ്രായം മാത്രമാണുള്ളത്. വിഡി സതീശൻ കോട്ടയത്തെ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ടാണ് ബിഷപ്പ് ഹൌസിൽ വരാതിരുന്നത്. ആവശ്യമുണ്ടെങ്കിൽ അദ്ദേഹവും ഇവിടെ വരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona