കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് മണ്ഡലങ്ങളില്‍ അഞ്ചിടത്തും ആം ആദ്മിയെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്ത് എത്തിയിരുന്നു. 

ദില്ലി: ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചെന്ന് ദില്ലിയുടെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 22% വോട്ടും ആആദ്മിക്ക് കിട്ടിയത് 18 % വോട്ടുമാണ്. 

ദില്ലിയില്‍ ഇക്കുറി കോണ്‍ഗ്രസ് ആംആദ്മിയുമായി കൈകോര്‍ക്കുമെന്ന പ്രചാരണത്തിനിടെയാണ് സഖ്യ സാധ്യത കോണ്‍ഗ്രസ് തള്ളുന്നത്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിന് ശ്രമിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലും സഖ്യമുണ്ടെങ്കില്‍ മാത്രം ദില്ലിയില്‍ കൈകോര്‍ക്കാമെന്ന ആംആദ്മി നിലപാട് കോണ്‍ഗ്രസ് തള്ളിയതോടെ ആ നീക്കം പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏഴ് മണ്ഡലങ്ങളില്‍ അഞ്ച് ഇടങ്ങളില്‍ ആംആദ്മി പാര്‍ട്ടിയെ തള്ളി കോണ്‍ഗ്രസ് രണ്ടാമതെത്തിയിരുന്നു. 22 ശതമാനം വോട്ട് കോണ്‍ഗ്രസ് പിടിച്ചപ്പോള്‍ ആംആദ്മിക്ക് നേടാനായത് 18 ശതമാനം മാത്രം. പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിക്കെതിരെ ഉയരുന്ന ന്യൂനപക്ഷ വികാരം കൂടി അനുകൂലമായാല്‍ ദില്ലിയുടെ ജാതകം മാറ്റിയെഴുതാമെന്ന ആത്മിവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. 

ഇതാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിനിറങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നതും. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 67ഉം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്. അന്ന് അവശേഷിച്ച മൂന്ന് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു.