സി എൻ ജയദേവനെതിരായ വാട്സാപ്പ് പ്രചാരണം; വിവാദം പരിഹരിച്ചെന്ന് കാനം
സി എൻ ജയദേവൻ തൃശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ വാട്സാപ്പ് വിവാദം തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ദില്ലി: സി എൻ ജയദേവനെതിരായ വാട്സാപ്പ് സന്ദേശ വിവാദം സിപിഐ ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി എൻ ജയദേവൻ തൃശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ വിവാദം തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കാനം രാജേന്ദ്രൻ ദില്ലിയിൽ പറഞ്ഞു.
പ്രളയകാലത്ത് സിഎൻ ജയദേവൻ എം പി സജീവമായി പ്രവർത്തിച്ചില്ലെന്നായിരുന്നു കെ പി രാജേന്ദ്രന്‍റെ കുടുംബത്തിൽ നിന്ന് വാട്സാപ്പ് പ്രചാരണം ഉണ്ടായത്. തനിക്കെതിരെ കെ പി രാജേന്ദ്രന്‍റെ കുടുംബത്തിൽ നിന്നും പ്രചാരണം ഉണ്ടായത് ദുഃഖിപ്പിച്ചെന്നു സി എൻ ജയദേവൻ എം പി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സി എൻ ജയദേവൻ മത്സരിക്കുന്നില്ലെങ്കിൽ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ കെ പി രാജേന്ദ്രൻ തൃശ്ശൂരിൽ സ്ഥാനർത്ഥിയാവുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സംസ്ഥാന സമിതിയിൽ കെ പി രാജേന്ദ്രന് പകരം രാജാജിയുടെ പേര് ജയദേവനാണ് നിർദേശിച്ചത്.
തൃശ്ശൂരിൽ തന്നെക്കാളും കെ പി രാജേന്ദ്രനെക്കാളും മികച്ച സ്ഥാനാർത്ഥിയാണ് രാജാജി മാത്യു തോമസ് എന്നും സി എൻ ജയദേവൻ പറഞ്ഞു. സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പായതോടെ പ്രചാരണത്തിൽ സജീവമാവുകയാണ് രാജാജി മാത്യു തോമസ്. സമൂഹ മാധ്യമങ്ങൾക്കും പോസ്റ്ററുകൾക്കും ഫോട്ടോ ഷൂട്ട് പൂർത്തിയാക്കി. ബൂത്ത് തല പ്രവർത്തനത്തിലാണ് രാജാജി മാത്യു തോമസ് ഇപ്പോൾ