തുടർ നീക്കങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.

കണ്ണൂർ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിനെ കോടതി വിട്ടയച്ചത് ക്രൈം ബ്രാഞ്ചിന്റെ ഗുരുതര വീഴ്ച കാരണം. റാമിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി. അറസ്റ്റിന്റെ കാരണം രേഖാ മൂലം പ്രതിയെ അറിയിക്കുന്നതിലാണ് വീഴ്ചയുണ്ടായത്. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയെന്നും ആരോപണമുയർന്നു. തുടർ നീക്കങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനും തീരുമാനം.

നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. എന്നാൽ, കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമ വിരുദ്ധമെന്ന് പ്രതി ഭാഗം അഭിഭാഷകൻ പ്രതികരിച്ചു. റാമിൻ്റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടാണ് കോടതി വിട്ടയച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ എം കിഷോർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.