നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഉൾപ്പെടെ മൂന്നുപേരെ സ്ഥലംമാറ്റി

തൃശ്ശൂർ: നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. കെ.കീര്‍ത്തിമയെ പാലക്കാട് ആനക്കട്ടിയിലേക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റാസാക്ക്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.യമുന എന്നിവരെ കണ്ണൂരിലേക്കും സ്ഥലംമാറ്റി. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന ആരോപണത്തിനിടയിലാണ് സ്ഥലമാറ്റ ഉത്തരവിറങ്ങിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് നല്‍കേണ്ടതിന് പകരം കൊവാക്‌സിന്‍ നല്‍കിയത്. 80 കുട്ടികൾക്ക് ആണ് വാക്സിൻ മാറി നൽകിയത്. 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കോർബിവാക്സിന് പകരം കൊവാക്സിൻ നൽകിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. 

അതേസമയം 7 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചിരുന്നു. വാക്സീനെടുത്ത 78 രക്ഷിതാക്കളെയും കളക്ടറുടെ നേതൃത്വത്തിൽ വിളിച്ച് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയിരുന്നു.