കൊവിഡ് 19: രോഗലക്ഷണങ്ങള്‍ ഉള്ളവർ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്
രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ്.
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ദേവസ്വം ബോർഡ്. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല സന്ദർശനം ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്‍റെ നിര്‍ദ്ദേശം. മാസ പൂജക്കായി വെള്ളിയാഴ്ച്ച വൈകിട്ടാണ് നട തുറക്കുന്നത്. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
അതേസമയം, കൊവിഡ് 19 രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും രോഗമുളള രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്തവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് പോലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.
Also Read: കൊവിഡ് 19: വ്യാജ പ്രചാരണത്തിനെതിരെ ശക്തമായ നടപടി; രോഗവിവരം മറച്ചുവയ്ക്കുന്നതും കുറ്റകരം
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്രയും ആളുകൾ ഒത്തുകൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അഭ്യര്‍ത്ഥിച്ചു.
Also Read: ചുമയും പനിയും ഉള്ളവര്‍ ആറ്റുകാൽ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ മന്ത്രി : കൊവിഡ് 19 ജാഗ്രത