എസി മൊയ്തീൻ ക്വാറൻ്റീനിൽ പോകേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ്
അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് മന്ത്രിയെന്നാണ് ബോര്‍ഡിൻ്റെ നിലപാട്. എന്നാല്‍ അബുദബിയില്‍ നിന്നെത്തിയ പ്രവാസികളുമായി മന്ത്രി ഇടപഴകിയത് മെഡിക്കല്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നാണ് കോണ്‍ഗ്രസിൻറെ ആക്ഷേപം.
തൃശ്ശൂർ: മന്ത്രി എ സി മൊയ്തീൻ ക്വാറൻ്റീനിൽ പോകേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ്. മന്ത്രിയുമായി ഇടപഴകിയ അഞ്ച് പ്രവാസികൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ തൃശ്ശൂർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രി എസി മൊയ്തീൻ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചിരുന്നെന്നാണ് മെഡിക്കല്‍ ബോര്‍ഡിൻ്റെ കണ്ടെത്തല്‍.
Read more at: എ സി മൊയ്തീൻ ക്വാറന്റൈനിൽ പോകേണ്ട; തെറ്റിനെ ന്യായീകരിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി ...
രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് ഉള്‍പെടുകയെന്നും ക്വാറൻ്റീൻ വേണ്ടെന്നുമായിരുന്നു ബോര്‍ഡിൻ്റെ നിലപാട്. എന്നാല്‍ അബുദബിയില്‍ നിന്നെത്തിയ പ്രവാസികളുമായി മന്ത്രി ഇടപഴകിയത് മെഡിക്കല്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നാണ് കോണ്‍ഗ്രസിൻറെ ആക്ഷേപം.
ക്യാമ്പിലുണ്ടായിരുന്ന പ്രവാസികളില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിൻ്റെ തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ആവശ്യം. യുഡിഎഫ് ജനപ്രതിനിധികളെ മാത്രം ക്വറൻീനിലാക്കിയത് സര്‍ക്കാരിൻറെ രാഷ്ട്രീയവിവേചനമാണെന്നും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു.
ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും വരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതുകൂടാതെ യുഡിഎഫിനെതിരെയുളള രാഷ്ട്രീയ വിവേചനത്തിനും ജനപ്രതിനിധികള്‍ക്കെതിരെ കേസെടുക്കുന്നതിനുമെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യതു.