പരിഭ്രമിക്കരുത്. വൈകിട്ട് ജനതാ കർഫ്യൂവിന് ശേഷം തിരക്ക് പിടിച്ച് പുറത്തിറങ്ങരുത്. അടിയന്തരമായി നൽകേണ്ട എല്ലാ സർവീസുകളും തുടരും. അവയല്ലാത്തവ മാത്രമേ നിർത്തി വയ്ക്കൂ. ഭക്ഷ്യധാന്യ ക്ഷാമം ഉണ്ടാകില്ല - എന്ന് റവന്യൂ മന്ത്രി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഭക്ഷ്യധാന്യങ്ങൾ കേരളം വേണ്ടത്ര സംഭരിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം നേരത്തേ മുൻകൂട്ടിക്കണ്ടതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതിന് ശേഷം അന്തിമതീരുമാനമെടുക്കുമെന്നും ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ ഗുരുതരസാഹചര്യം നിലനിൽക്കുന്ന കാസർകോട്ട് നിന്നുള്ള മന്ത്രി കൂടിയാണ് ഇ ചന്ദ്രശേഖരൻ. എന്ത് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗത്തിന് ശേഷം തീരുമാനമുണ്ടാകും. ഈ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

ഏഴ് ജില്ലകളിലല്ല, ഒമ്പത് ജില്ലകളിൽ കർശനനിയന്ത്രണങ്ങൾ ആവശ്യമുണ്ടെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ പങ്കെടുത്ത ശേഷമാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. എന്നാലീ ജില്ലകൾ പൂർണമായും അടച്ചുപൂട്ടുമെന്ന തരത്തിൽ പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ അയക്കരുത്. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അന്തിമ അറിയിപ്പ് വരുന്നതും കാത്തിരിക്കുകയാണ് സംസ്ഥാനമെന്നും ചീഫ് സെക്രട്ടരി വ്യക്തമാക്കി.

ജനതാ കർഫ്യൂ ഒമ്പത് മണിക്ക് പൂർത്തിയായതിന് പിന്നാലെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങി ആഘോഷിച്ചാൽ നടപടിയുണ്ടാകും. കൂട്ടത്തോടെ തെരുവുകളിലിറങ്ങരുത്. ഇത് കർശനമായി നിയന്ത്രിക്കാൻ പൊലീസിനും ഡിജിപിക്കും നിർദേശം നൽകിയതായും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

പൊതുഗതാഗതസംവിധാനം ഒഴിച്ച് അവശ്യസർവീസുകളൊന്നും തടസ്സപ്പെടില്ല എന്ന് നേരത്തേ തന്നെ സംസ്ഥാനം വ്യക്തമാക്കിയിരുന്നതാണ്.