ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കി കാസര്‍കോട് സ്വദേശി; ബാക്കിയുള്ളവരുടെ സമ്പര്‍ക്കപ്പട്ടിക ഇന്ന്
പുതുതായി രോഗം സ്ഥിരീകരിച്ചആറ് പേരിൽ ഒരാളൊഴിച്ച് മറ്റുള്ളവരെല്ലാം വിദേശത്ത് നിന്ന് എത്തിയത് മുതൽ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നവരാണ്. ഇവരുടെ സഞ്ചാര പാത തയ്യാറാക്കാൻ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
കാസര്‍കോട് : കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും. കൂടുതൽ പേരിലേക്ക് രോഗം പകരുന്ന സാഹചര്യം അതീവ ഗുരുതമാണെന്ന വിലയിരുത്തലും അതുകൊണ്ട് തന്നെ മുൻകരുതൽ കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് നിലവിൽ ജില്ലയിലാകെ ഉള്ളത്. പുതുതായി ആറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ആറ് പേരിൽ ഒരാളൊഴിച്ച് മറ്റുള്ളവരെല്ലാം വിദേശത്ത് നിന്ന് എത്തിയത് മുതൽ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നവരാണ്. ഇവരുടെ സഞ്ചാര പാത തയ്യാറാക്കാൻ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഇന്ന് വൈകീട്ടോടെ തന്ന റൂട്ട് മാപ്പ് ഉണ്ടാക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം ഏരിയാൽ സ്വദേശി രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷവും ആരോഗ്യ വകുപ്പിനെ വട്ടംചുറ്റിക്കുകയാണ്. എവിടെയൊക്കെ പോയെന്നോ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നോ വെളിപ്പെടുത്താൻ ഇയാളിത് വരെ കൂട്ടാക്കിയിട്ടില്ല.
തുടര്‍ന്ന് വായിക്കാം: എട്ട് ദിവസം, മൂന്ന് ജില്ലകള്‍, മുപ്പത് സ്ഥലങ്ങള്‍: കാസര്‍കോട്ടെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പിറങ്ങി
നിയന്ത്രണങ്ങൾക്കിടയിലും വീടുകളിൽ നിന്നും ചിലർ പുറത്തിറങ്ങിയെന്ന വിവരം കിട്ടിയ ഇടത്തെല്ലാം പൊലീസ് നേരിട്ടെത്തി.മുൻകരുതൽ നിര്‍ദ്ദേശങ്ങളുടെ ലംഘനം ആവർത്തിച്ചാൽ ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചെറിയ വീഴ്ച പോലും അംഗീകരിക്കാനാവില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് കൈമാറുന്നത്.വീഴ്ചകൾ വരുത്തുന്നവരെ വീടുകളിൽ നിന്നും മാറ്റി താത്കാലിക ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക