Asianet News MalayalamAsianet News Malayalam

ആശങ്ക അകലുന്നില്ല, ഇന്ന് 28,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, കൂടുതൽ നിയന്ത്രണത്തിലേക്കെന്ന് മുഖ്യമന്ത്രി

കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി

covid 19 updates kerala cm pinarayi vijayan press meet 23 april
Author
Thiruvananthapuram, First Published Apr 23, 2021, 5:33 PM IST

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 28447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി  വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,30,617 പേരെ പരിശോധിച്ചതിൽ നിന്നാണ് 28447 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 27 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 178983 പേരാണ് ചികിത്സയിലുള്ളത്. കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്ത ശേഷം നിയന്ത്രണം സംബന്ധിച്ച് കൂടുതൽ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജില്ല തിരിച്ച് കൊവിഡ് കണക്ക് 

എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4477, കോഴിക്കോട് 3860, തൃശൂര്‍ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂര്‍ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസര്‍ഗോഡ് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, തൃശൂര്‍ 11, വയനാട് 9, കാസര്‍ഗോഡ് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 11,66,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,464 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,999 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3609 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നടന്നു. കേരളം നടത്തുന്ന ഇടപെടലുകളും ആവശ്യങ്ങളും വിശദമായി ഈ യോഗത്തിൽ അവതരിപ്പിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 3.5 ലേക്ക് എത്തിച്ചപ്പോഴാണ് രണ്ടാം തരംഗം. മരണ നിരക്ക് 0.9 ആക്കി കുറയ്ക്കാനായി. ടെസ്റ്റ് എണ്ണം കൂട്ടുക, ചികിത്സ ലഭ്യമാക്കൽ, നിയന്ത്രണം കാര്യക്ഷമമാക്കി സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി സമ്പദ് ഘടന മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുക. വാക്സീനേഷൻ നൽകുകയാണ് മഹാമാരിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം.
മെയ് ഒന്ന് മുതൽ 18 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സീൻ നൽകാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സീൻ നൽകാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാർക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന നൽകും.

ഇതിനോടകം 55.09 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. 8.3 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. 1.13 കോടി പേർ 45 വയസിന് മുകളിൽ പ്രായമുള്ളവരാണ് സംസ്ഥാനത്ത്. വാക്സീൻ ഡോസ് രണ്ട് ദിവസത്തിൽ തീരും. 50 ലക്ഷം വാക്സീൻ ഡോസ് ന്യായമായ ആവശ്യം. അത് എത്രയും വേഗം ലഭ്യമാക്കണം. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സീൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും. ഇപ്പോൾ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തിന് വലിയ തോതിൽ പണം ചെലവാക്കേണ്ടി വരുന്നുണ്ട്.

ക്രഷ് ദി കർവ് എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥിതി ഗൗരവതരമാണ്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. പ്രധാന ജങ്ഷനിലും തിരക്കേറിയ സ്ഥലങ്ങളിലും പൊലീസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. എല്ലായിടത്തും തിരക്കില്ലാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചു. സ്ഥല വിസ്തൃതിയുടെ പകുതി പേരെ മാത്രമേ ഒരു സമയം സ്ഥാപനങ്ങൾക്ക് അകത്ത് പ്രവേശിപ്പിക്കാവൂ. സ്ഥാപനങ്ങളിൽ കടക്കുന്നവർ ശരീര ഊഷ്മാവ് പരിശോധിക്കണം, കൈകൾ അണുവിമുക്തമാക്കണം. കടകളിൽ എത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിക്കണം. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇക്കാര്യം ഉറപ്പാക്കും. കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് സമൂഹത്തിൽ ഇടപെടൽ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. എറണാകുളം ജില്ലയിൽ പ്രതിരോധത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചു.

തൃശ്ശൂർ പൂരം മാതൃകാപരമായി കൊവിഡ് മാനദണ്ഡം പാലിച്ച് പൊതുജനം ഇല്ലാതെ നടക്കുന്നു. അതിരപ്പള്ളിയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും.

നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ട്. ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേർക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം.
അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം.
പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപ്പനക്കാർ മാസ്ക് ധരിക്കണം.

ഹയർ സെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന രക്ഷിതാക്കൾ ഉടൻ മടങ്ങണം. കൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താനും കളക്ടർമാർക്ക് നിർദ്ദേശം നൽകി.

വായുമാർഗം രോഗബാധയ്ക്ക് സാധ്യത കൂടിയെന്ന് ലാൻസെറ്റിന്റെ പുതിയ പഠനം പറയുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായു വഴി വൈറസ് എത്തി കൊവിഡ് ബാധിക്കും. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം. എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. രോഗലക്ഷണം കണ്ടയുടനെ ടെസ്റ്റിങിന് വിധേയരാകാൻ എല്ലാവരും തയ്യാറാകണം. വ്യാപനം രൂക്ഷമായതിനാൽ ആ ലക്ഷണങ്ങൾ കൊവിഡിന്റെതാകാൻ സാധ്യത കൂടുതലാണ്. തൊട്ടടുത്ത ടെസ്റ്റിങ് സെന്ററിൽ ചെന്ന് പരിശോധന നടത്തണം. ആവശ്യമായ ചികിത്സയും മുൻകരുതലും സ്വീകരിക്കണം. ആർടിപിസിആർ ടെസ്റ്റ് ചെയ്തവർ രോഗ ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐസൊലേഷനിൽ കഴിയണം. വാക്സീനേഷൻ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യം ഒരുക്കും. മറ്റ് രോഗമുള്ളവർക്കും വയോജനങ്ങൾക്കും പ്രത്യേക കൗണ്ടർ തുറക്കും. ആദിവാസി മേഖലകളിൽ വാക്സീനേഷന് സൗകര്യം ഒരുക്കും.

വാക്സീൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സീൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് നൽകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കാത്തത് വാക്സീന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയം. കൈയ്യിൽ പണമുള്ളവർ മാത്രം വാക്സീൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല. ജനത്തിന് നൽകിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാൻ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാർഗമാണ് വാക്സീൻ. വാക്സീൻ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇതിന് സർക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആവേശകരമായി പ്രവർത്തിച്ചു.

സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്സീനേഷൻ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു. പ്രതിസന്ധി ഘട്ടത്തിൽ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനതയാണ്. ലോകത്തിന് മാതൃക. ആരുടെയും ആഹ്വാനം അനുസരിച്ചല്ല, ജനം സ്വയമേ മുന്നോട്ട് വന്ന് സംഭാവനകൾ നൽകുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭവാനകളെത്തുന്നു.

 

 

 

Follow Us:
Download App:
  • android
  • ios