കൊവിഡിനെ പ്രതിരോധിക്കാന്‍ ക്യൂബയിൽ നിന്നും മരുന്നെത്തിക്കുമോ? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
'ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ കൊവിഡ് അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നു'.
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കൂടുതൽ മുന്‍കരുതൽ നടപടികളിലേക്ക്. സംസ്ഥാനത്ത് വൈറസ് പ്രതിരോധത്തിനായി ക്യൂബയിൽ നിന്നുള്ള മരുന്നെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ഇതിനായി അനുമതി തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ കൊവിഡ് അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇക്കാര്യങ്ങള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. രോഗവ്യാപനം തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും'.
രോഗം ബാധിച്ചവരെ ചികിത്സിക്കുന്നിന് വേണ്ടി സംസ്ഥാനത്ത് കൂടുതല്‍ ആശുപത്രികളക്കം സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ഭാഗമായി കൂടുതല്‍ രോഗികളുള്ള കാസര്‍ഗോഡ്, മെഡിക്കൽ കോളേജിനെ കൊവിഡ് ആശുപത്രിയാക്കും. അടുത്തകാലത്ത് വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിയവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവര്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് കഴിയണം. ഇത്തരക്കാര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.സ്വയം മുന്‍കരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡിൽ ഞെട്ടി കേരളം; ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ്, കാസര്‍കോട് 34 കേസ്
സംസ്ഥാനത്ത് ഇന്ന് 39 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും കാസർകോട് ജില്ലക്കാരാണ്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം. 112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്.