തിരുവനന്തപുരത്തെ കൊവിഡ് ഹോം ഐസൊലേഷൻ; മാർഗനിർദേശങ്ങൾ രണ്ടുദിവസത്തിനകമെന്ന് ജില്ലാ കളക്ടർ
എല്ലാ വശവും ആലോചിച്ചാണ് ഹോം ഐസോലെഷൻ തീരുമാനമെന്നും കളക്ടർ അറിയിച്ചു. കളക്ടറുടെ അഡ്വൈസറി നേരത്തെ ഇറങ്ങിയിരുന്നെങ്കിലും ഹോം ഐസൊലേഷൻ നടപ്പാക്കി തുടങ്ങിയിരുന്നില്ല.
തിരുവനന്തപുരം: ജില്ലയിലെ രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ പാർപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച മാർഗനിർദേശങ്ങൾ രണ്ടുദിവസത്തിനകം പുറത്തിറക്കുമെന്ന് തിരുവനന്തപുരം കളക്ടർ നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വശവും ആലോചിച്ചാണ് ഹോം ഐസോലെഷൻ തീരുമാനമെന്നും കളക്ടർ അറിയിച്ചു. കളക്ടറുടെ അഡ്വൈസറി നേരത്തെ ഇറങ്ങിയിരുന്നെങ്കിലും ഹോം ഐസൊലേഷൻ നടപ്പാക്കി തുടങ്ങിയിരുന്നില്ല. വിശദമായ പ്രോട്ടോകോൾ ഇല്ലെന്നായിരുന്നു ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.
അതേസമയം, തിരുവനന്തപുരം തേക്കുമൂട് ബണ്ട് കോളനിയിൽ ഇന്ന് 18 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ആകെ 38 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ കോളനികളിൽ കൊവിഡ് രോഗബാധയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.
Read Also: 'വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം'; ലംഘിച്ചാല്‍ നടപടിയെന്ന് ആരോഗ്യമന്ത്രി...