വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കാന്‍ പാര്‍ട്ടി; സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
ജനയുഗത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിൽ ശിവരാമൻ നൽകിയ മറുപടി ചർച്ച ചെയ്യും. പരസ്യ വിമർശനത്തിൽ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിർണായകമാണ്
തിരുവനന്തപുരം: സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സമ്മേളനങ്ങൾ സംബന്ധിച്ച ഷെഡ്യൂൾ ചർച്ച ചെയ്യും. സിപിഐക്ക് കീഴിലെ വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കുന്നതിനൊപ്പം പാർട്ടിക്ക് അനുവദിച്ച ബോർഡ് കോർപ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും.
ജനയുഗത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിൽ ശിവരാമൻ നൽകിയ മറുപടി ചർച്ച ചെയ്യും. പരസ്യ വിമർശനത്തിൽ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിർണായകമാണ്. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്‍റെ ആരോപണം.
ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു. നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിൽ യോഗം ചേരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona