ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം.
ഇടുക്കി: ഇടുക്കി ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. സിപിഎമ്മിൽ ഒത്തൊരുമയുളള പ്രവർത്തനമുണ്ടായില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവർത്തകർ പ്രവർത്തിച്ചു. അനുകൂല സാഹചര്യമുണ്ടായിട്ടും സിപിഎം പ്രവർത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ പറഞ്ഞു. നേരത്തെ ഭൂ പ്രശ്നങ്ങളിലെ സിപിഐയുടെ ഇടപെടലുകളാണ് തോൽവിക്ക് കാരണമെന്ന് സിപിഎം വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾക്ക് സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.

