മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിനെത്തി. പാർട്ടിയും , ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നൽകിയവരെ ചേർത്ത് നിർത്താനും തീരുമാനമായി
ആലപ്പുഴ: മാസങ്ങളായി കുട്ടനാട് സിപിഎമ്മിൽ നിലനിന്ന രൂക്ഷമായ വിഭാഗീയത അവസാനിച്ചു. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ധാരണയായി. വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആർക്കെതിരെയും അച്ചടക്ക നടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി. മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിനെത്തി. പാർട്ടിയും , ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നൽകിയവരെ ചേർത്ത് നിർത്താനും തീരുമാനമായി. 380ലേറെ പേരാണ് 6 ലോക്കൽ കമ്മിറ്റികളിൽ നിന്നായി രാജിവെച്ചത്.
കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് 6 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 350-ലേറെ പേർ പാർടിക്ക് രാജിക്കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ രാമങ്കരി ലോക്കൽ കമ്മിറ്റിയിൽ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ചേരി തിരിഞ്ഞുള്ള വിഭാഗീയയുടെ തുടർച്ചയാണ് രാമങ്കരിയിൽ പ്രാദേശിക നേതാക്കളെ പിന്നീട് സംഘം ചേർന്ന് അക്രമിക്കുന്നതിൽ എത്തിച്ചത്.
ഔദ്യോഗിക വിഭാഗത്തിൽപ്പെട്ട രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവരെയാണ് പന്ത്രണ്ടംഗ സി പി എം അനുഭാവികൾ മാരകായുങ്ങൾ കൊണ്ട് ആക്രമിച്ചത്. രഞ്ജിത്തിന്റെ തലക്ക് അഞ്ച് സ്റ്റിച്ച് ഇടണ്ടി വന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും കൊടുത്ത ക്വട്ടേഷൻ ആണിതെന്ന് രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ലോക്കൽ സമ്മേളനത്തിൽ തോറ്റതിന്റെ പ്രതികാരം കൊണ്ട് ചെയ്തതാണിതെന്നും രജ്ഞിത് പറഞ്ഞിരുന്നു.
