തിരുത്തൽ പ്രക്രിയക്ക് തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിനും സമിതിക്കും പിന്നാലെ ജില്ലാതലത്തിലും മാറ്റങ്ങളുണ്ടാകും. പ്രധാന മാറ്റം പ്രതിഫലിക്കാൻ സാധ്യത കണ്ണൂരിൽ. കണ്ണൂർ ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി സാധ്യത.
തിരുവനന്തപുരം: വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ താഴേത്തട്ടിലും പുനസംഘടനയ്ക്ക് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിനും സമിതിക്കും പിന്നാലെ ജില്ലാതലത്തിലും മാറ്റങ്ങളുണ്ടാകും. വിശാല ജില്ലാ സമിതികൾ ചേരും. കണ്ണൂരിൽ പ്രധാന മാറ്റം പ്രതിഫലിക്കാൻ സാധ്യതയുണ്ട്. കണ്ണൂർ ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണിക്കാണ് സാധ്യതയുള്ളത്. ഇതുസംബന്ധിച്ചു ജില്ലാതലത്തിലെ വിശാല യോഗങ്ങൾക്ക് പിന്നാലെ തീരുമാനം ഉണ്ടായേക്കും.
വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ ഒക്ടോബർ 27നകം വിശാല ജില്ലാ സമിതികൾ ചേർന്ന് തിരുത്തൽ പ്രക്രിയയ്ക്ക് തുടർച്ച ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ജില്ലാ തലത്തിലെ തിരുത്തൽ പ്രക്രിയ നവംബറിൽ സംസ്ഥാന സമിതി വിലയിരുത്തും. കണ്ണൂർ, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ തിരുത്തൽ പ്രക്രിയ ഉണ്ടാകും. അസംതൃപ്തരെയും ജനകീയ മുഖങ്ങളെയും ഉൾക്കൊള്ളാനുള്ള തീരുമാനമാകും വിശാല ജില്ലാ സമിതിയിലും പാർട്ടി സ്വീകരിക്കുക.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് ശാസന നേരിട്ടേക്കാം. ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിശാല ജില്ലാ സമിതി യോഗങ്ങളിൽ എട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
കേരളത്തിൽ സംഭവിച്ച തോൽവിയുടെ അവലോകനത്തിന് സ്ഥിരം രീതി പറ്റില്ലെന്ന കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാടാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ സിപിഎമ്മിനെ നിർബന്ധിതമാക്കിയത്. വെറും വഴിപാട് തെറ്റുതിരുത്തൽ പോരെന്ന നിലപാടിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉറച്ചുനിന്ന പുതുചേരിയും ഉറച്ചുനിന്നു. പാർട്ടി തയ്യാറാക്കിയ തോൽവി അവലോകനം കർശന ഭാഷയിൽ തിരുത്തിയെഴുതിയതും വിശാല സമിതിയിലെ തുറന്ന ചർച്ചകളിലേക്ക് വഴിവെട്ടിയതും കേന്ദ്ര നേതൃത്വത്തിൻ്റെ ഉറച്ച നിലപാടായിരുന്നു.


