2026-ലെ അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി കെ വി സുമേഷ് 64951 വോട്ടുകൾ നേടി വിജയിച്ചു. ശക്തമായ മത്സരത്തിൽ മുസ്ലീം ലീഗിന്റെ അഡ്വ കരീം ചേലാരി 64,602 വോട്ടുകൾ നേടി. കണ്ണൂർ ജില്ലയിലെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ അഴീക്കോടിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും ലേഖനം വിശദീകരിക്കുന്നു.
അഴീക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് സിപിഎം സ്ഥാനാര്‍ഥി കെ വി സുമേഷിന് വിജയം. ശക്തമായ മത്സരം കാഴ്ചവെച്ച പോരാട്ടത്തില്‍ 64951 വോട്ടുകളാണ് കെ വി സുമേഷ് നേടിയത്. 64,602 വോട്ടുകൾ മുസ്ലീം ലീഗിന് വേണ്ടി അഡ്വ കരീം ചേലാരി നേടി. ബിജെപിയ്ക്ക് വേണ്ടി 17,478 വോട്ടുകൾ മാത്രമാണ് കെ കെ വിനോദ് കുമാറിന് ലഭിച്ചത്.
കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, നാറാത്ത്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, പുഴാതി, വളപട്ടണം എന്നീ പ്രദേശങ്ങൾ ചേരുന്നതാണ് അഴീക്കോട് നിയമസഭാ നിയോജക മണ്ഡലം. കണ്ണൂർ ജില്ലയില്‍ ഏറ്റവും കനത്ത മത്സരം നടക്കുന്നത് യഥാർത്ഥത്തിൽ അഴീക്കോട് മണ്ഡലത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ വി സുമേഷ് നേരിയ ഭൂരിപക്ഷത്തിലാണ് അഴിക്കോട് നിന്ന് ജയിച്ചത്. നെഞ്ചിടിപ്പ് കൂട്ടി, അവസാന നിമിഷം ചെറിയ ഭൂരിപക്ഷത്തിന് മത്സര വിജയം ഉറപ്പിക്കുന്നതിൽ കുറച്ച് കാലമായി അഴീക്കോട് മുന്നിലാണ്.
യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഒരുപോലെ ശക്തിയുണ്ടെന്നതാണ് മത്സരം കടുപ്പിക്കുന്നത്. ഇരുകൂട്ടരും മാറി മാറി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ വന്ന് കെ എം ഷാജിക്ക് മുന്നിൽ അവസാന നിമിഷമാണ് എം വി നികേഷ് കുമാറിർ തോൽവി സമ്മതിച്ചത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റായ കരീം ചേലേരിയാണ് അഴീക്കോട്ടെ ഇത്തവണ യുഡിഎഫിനായി പോരാടിയത്. അടിത്തട്ടില്‍ ഏറ്റവും ശക്തമായി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ഒരു മണ്ഡലം കൂടിയാണ് അഴീക്കോട്.
1977 -ൽ രൂപീകൃതമായത് മുതൽ 2000 -ന്‍റെ തുടക്കം വരെ സിപിഎം ഈ മണ്ഡലത്തിൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ, പിന്നീട് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് ഇവിടെ ശക്തമായ സാന്നിധ്യമായി മാറി. 2011 -ലും 2016 -ലും നടന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിലെ കെ എം ഷാജി ചെറിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 2011 -ൽ വെറും 493 വോട്ടുകൾക്ക് സ്വന്തമാക്കിയ വിജയം 2016 -ൽ 2,287 വോട്ടുകളായി ഉയർത്താൻ കെ എം ഷാജിക്ക് കഴിഞ്ഞു. അതിന് മുമ്പ് എം പ്രകാശൻ മാസ്റ്ററെ പോലുള്ള സിപിഎം നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.





