ബീഹാറിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. കോൺഗ്രസിൽ ഒരു പിളർപ്പിന് സാധ്യത തെളിയുന്നതോടെ, നിതീഷ് കുമാറിനെ ആശ്രയിക്കാതെ ഭരണം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
പാറ്റ്ന: ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നു. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഭരണകക്ഷിയായ ബിജെപി സംസ്ഥാനത്ത് കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ആറ് എംഎൽഎമാരുള്ള കോൺഗ്രസിൽ നിന്ന് മൂന്ന് പേർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ കൃത്യമായ ഒരു നേതാവോ വിപ്പോ ഇല്ലാത്തത് പാർട്ടിക്കുള്ളിലെ അച്ചടക്കത്തെ നല്ല രീതിയിൽ ബാധിച്ചിരിക്കുകയാണ്.
ഈ സാഹചര്യം മുതലെടുത്ത് കോൺഗ്രസിൽ ഒരു പിളർപ്പിനുള്ള സാധ്യത തെളിയുന്നു. നിലവിലെ നിയമമനുസരിച്ച്, കൂറുമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരാതെ തന്നെ ഈ എംഎൽഎമാർക്ക് ഔദ്യോഗികമായി പക്ഷം മാറാൻ സാധിച്ചേക്കും. മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതോടെ, ആകെ ആറ് അംഗങ്ങളുള്ള പാർട്ടിയിൽ നിന്ന് നാല് പേരും കൂറുമാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇതോടെ ബിജെപിയുടെ നിയമസഭയിലെ അംഗബലം വലിയ രീതിയിൽ വർദ്ധിക്കും.
കണക്കുകൾ ഇങ്ങനെ
നിലവിൽ 89 എംഎൽഎമാരുള്ള ബിജെപിക്ക് സഖ്യകക്ഷികളിൽ ഉൾപ്പെടുന്ന 28 പേരുടെ കൂടി പിന്തുണയുണ്ട്. ഇതോടെ ബിജെപി പക്ഷത്തെ ആകെ അംഗബലം 117 ആയി ഉയർന്നു. ജെഡിയുവിന്‍റെ പിന്തുണയില്ലാതെ തന്നെ കേവല ഭൂരിപക്ഷത്തിന് (122) അഞ്ച് സീറ്റുകൾ മാത്രം അകലെയാണ് ഇപ്പോൾ ബിജെപി. കോൺഗ്രസിൽ നിന്നുള്ള നാല് എംഎൽഎമാർ കൂടി ഒപ്പമെത്തിയാൽ നിതീഷ് കുമാറിന്‍റെ പാർട്ടിയെ ആശ്രയിക്കാതെ തന്നെ ബിജെപിക്ക് സംസ്ഥാന ഭരണം നിലനിർത്താനാകും. ഇത് നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ വിലപേശൽ ശേഷി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
എങ്കിലും ദേശീയ തലത്തിൽ ബിജെപിക്ക് നിതീഷ് കുമാറിനെ അത്ര എളുപ്പത്തിൽ കൈവിടാനാകില്ല. പാർലമെന്റിൽ സർക്കാരിന്റെ നിലനിൽപ്പിന് ജെഡിയുവിന്റെ 12 എംപിമാരുടെ പിന്തുണ നിർണ്ണായകമാണ്. കഴിഞ്ഞ മാർച്ച് 16-ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ നിന്നുള്ള അഞ്ച് സീറ്റുകളും എൻഡിഎ തൂത്തുവാരിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമാണ് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർ. ഒഡീഷയിലും ക്രോസ് വോട്ടിംഗിലൂടെ രണ്ട് സീറ്റുകൾ കൂടി നേടാൻ എൻഡിഎയ്ക്ക് സാധിച്ചത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.


