തന്‍റെ ദേഷ്യം പിണറായി വിജയന്‍റേയും വി.ഡി സതീശന്‍റേയും പോലെയല്ലെന്നും അത് വേറെ തരമാണെന്നും സുരേഷ് ഗോപി. അന്തിക്കാട്ടെ കുടുംബയോഗത്തിൽ വൈകിയെത്തിയ പ്രവർത്തകരോടും, നടുവേദന കാരണം കുഷ്യൻ കസേര മാറ്റി പ്ലാസ്റ്റിക് കസേര ആവശ്യപ്പെട്ടതിനെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എഫ്‍സിആർഎ വിഷയത്തിൽ ക്രിസ്തീയ സഭകൾക്ക് പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ: പിണറായിയുടേയും സതീശന്‍റെയും ദേഷ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി എംപി. തന്‍റെ ദേഷ്യം വേറെ തരമാണ്. കസേര മാറ്റുന്നതാണ് പ്രശ്നം. പ്ലാസ്റ്റിക് കസേര വേണം. തനിക്ക് നടുവേദനയുണ്ടെന്നും എംപി പറഞ്ഞു. കുഷ്യനുള്ള സീറ്റ് വേണ്ട. തന്‍റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല. ഏഴിന് പരിപാടി വച്ചിട്ട് താൻ 6.50ന് വന്നു. ഒരാളും ഉണ്ടായില്ല. പിന്നെ ദേഷ്യം വരാതിരിക്കുമോ എന്നും സുരേഷ് ഗോപി ചോദിച്ചു. അന്തിക്കാട് സി സി മുകുന്ദന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി സി മുകുന്ദൻ തനിക്ക് വല്യേട്ടനാണ്. ഉൾക്കരുത്തുണ്ട് മുകുന്ദന്, വർത്തമാനത്തിലെ ശക്തിയുണ്ട്. മുകുന്ദേട്ടൻ എന്നു എന്നു മാത്രമേ വിളിക്കൂ എന്നും എംപി പറഞ്ഞു. എഫ്‍സിആർഎ വിഷയത്തിൽ ക്രിസ്തീയ സഭകൾക്ക് പേടിയില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. കൃത്യമായ കണക്ക് കൊടുത്താൽ എഫ്‍സിആർഎ കുഴപ്പമില്ല. ക്രിസ്തീയ സഭകളുടെ സ്ഥാപനങ്ങൾക്ക് ഇതു പ്രശ്നമാകില്ല. ബിഷപ്പുമാർക്ക് ഓഡിയോ സന്ദേശം അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ വിഷയത്തിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയാറായില്ല. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയെന്ന് കർദിനാൾ
അതേസമയം, എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുന:പരിശോധന വേണമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ ആവശ്യപ്പെട്ടിരുന്നു. ഏകാധിപത്യപരമായ അധികാരം നൽകുന്നതാണ് ഈ ബില്ലെന്നും ഈ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിസ്സാരമായ കുറവുകളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയാണ്. പുതിയ ബിൽ കൂടിയാകുമ്പോൾ നിലനിൽപ്പ് ദുഷ്കരമാണ്. യഥാർത്ഥ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ബാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. നിർബന്ധിത മതപരിവർത്തനം ചെയ്യുന്നവരെ ലക്ഷ്യമിടുമെന്ന് അഭ്യന്തര സഹമന്ത്രി തന്നെ പറയും.
ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റിൽ ഇല്ല. ഈ സമയത്തെ ബിൽ അവതരണത്തിൽ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്. ബില്ലിൽ പുനരാലോചന വേണം. ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. സ്വഭാവികമായും ക്രൈസ്തവർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


