തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ലെന്നും എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിതെന്നും എംവി ജയരാജനും കെകെ രാഗേഷും മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് സിപിഎം നേതാക്കൾ. തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ലെന്നും എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിതെന്നും എംവി ജയരാജനും കെകെ രാഗേഷും മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് രണ്ട് റിപ്പോർട്ടുകളും പാർട്ടി ചർച്ച ചെയ്ത് നിലപാടെടുത്തതെന്ന് എംവി ജയരാജൻ പറഞ്ഞു.
പാർട്ടിയുടെ സംഘടനാ രീതി പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ആ നിലപാടിനൊപ്പം നിൽക്കുക എന്നതാണ്. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാട് താനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാർ എന്നതാണ്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ല. വരവ് ചിലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ മധുസൂധനനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. വീഴ്ച വരുത്തിയവരെ തരംതാഴ്ത്തിയിരുന്നുവെന്നും മൺമറഞ്ഞുപോയ കോടിയേരി ബാലകൃഷ്ണനെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും എംവി ജയരാജൻ പറഞ്ഞു.
എന്തായിരുന്നു കമ്മീഷന്റെ നിഗമനമെന്നും പാർട്ടി കമ്മിറ്റിയിൽ ഉന്നയിക്കുക എന്നതായിരുന്നു അതെന്നും കെകെ രാഗേഷ് പറഞ്ഞു. ഉന്നയിച്ച കാര്യം പിന്നീട് വാർത്തയായി പുറത്തുവന്നു. തെറ്റായ ഒരു കാര്യവും പാർട്ടിക്കുള്ളിൽ വച്ച് പൊറുപ്പിക്കില്ല. പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ടെന്നും കെകെ രാഗേഷ് പറഞ്ഞു.
അതേസമയം, ടിഐ മധുസൂദനൻ എംഎൽഎ രക്തസാക്ഷി ഫണ്ട് കട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ. ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്ന് പോസ്റ്ററിൽ പറയുന്നു. അതിനിടെ, ജില്ലാകമ്മിറ്റി അംഗത്തെ തള്ളി പാർട്ടിയും രംഗത്തെത്തി. ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കയ്യായി കുഞ്ഞികൃഷ്ണൻ മാറിയെന്നും കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുഞ്ഞികൃഷ്ണന്റെ തുറന്നു പറച്ചിൽ.
പാർട്ടി ഫണ്ട് തിരിമറിയിൽ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം. പാർട്ടിയെ പ്രതിരോധത്തിലാക്കിയ പരസ്യപ്രസ്താവനയിൽ ജില്ല കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.
പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ വി കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തി.



