സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലും അതൃപ്തി തുറന്നു പറഞ്ഞ എ പദ്മകുമാറിന്‍റെ നടപടിയിൽ പ്രതികരിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പദ്മകുമാര്‍ പത്തനംതിട്ടയിലെ പ്രധാനപ്പെട്ട നേതാവാണെന്നും എതിര്‍പ്പ് ഗൗരവമായി പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എ പദ്മകുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തിയിൽ മറുപടിയുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പദ്കുമാര്‍ പത്തനംതിട്ടയിൽ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
'ചതിവ്, വഞ്ചന, അവഹേളനം... ലാൽ സലാം'; സിപിഎം സംസ്ഥാന സമിതിയിൽ എടുക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാവ്
പദ്മകുമാറിന്‍റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. ജില്ലയിലെ പ്രിയങ്കരനായ നേതാവാണ് പദ്മകുമാര്‍. മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്വഴക്കമാണ്. മന്ത്രിയെന്ന നിലയിൽ വീണ ജോർജിന്‍റെ പ്രവർത്തനം വളരെ മികച്ചത്.
സംഘടനാ കാര്യങ്ങളിലും മന്ത്രിയെന്ന സമയത്തിന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിയെന്ന നിലയിലാണ് വീണ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതായി ഉള്‍പ്പെടുത്തിയത്. പദ്മകുമാറിന്‍റെ പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും ഇന്നുതന്നെ പദ്മകുമാറിനെ നേരിൽ കാണുമെന്നും രാജു എബ്രഹാം പറഞ്ഞു.

