മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന് സിപിഎം; സ്വയം അധികാര കേന്ദ്രമാകുന്ന പ്രവണത മാറ്റണം
രാത്രി ഒൻപത് മണി വരെ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് പാർട്ടി നേരത്തെ എടുത്ത നിർദ്ദേശം പാലിക്കപ്പെടുന്നില്ല.

തിരുവനന്തപുരം: മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന് സിപിഎം. മന്ത്രി ഓഫീസുകൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല എന്നും വിമർശനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രി ഓഫീസുകളിലെ പ്രവർത്തനത്തിലെ വീഴ്ച അക്കമിട്ട് നിരത്തിയത്. രാത്രി ഒൻപത് മണി വരെ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് പാർട്ടി നേരത്തെ എടുത്ത നിർദ്ദേശം പാലിക്കപ്പെടുന്നില്ല.
ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന കർശന നിർദ്ദേശം തന്നെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് സംസ്ഥാന നേതൃത്വം നൽകുകയാണ്. സർക്കാരിനെ ചുറ്റിപ്പറ്റി ഇപ്പോഴും അധികാര കേന്ദ്രങ്ങളായി മാറുന്നവർ ചിലരുണ്ടെന്നുളള വിമർശനവും ഇത് മാറ്റണമെന്നുമുള്ള നിർദ്ദേശവും വന്നു. സമാനരീതിയിലുള്ള പ്രതികരണം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പാർട്ടി ഭരണത്തിൽ കുറച്ചുകൂടി പിടിമുറുക്കുന്നതിന്റെ സൂചന കൂടിയായി ഈ വിമർശനങ്ങളെയും തിരുത്തലിനെയും കാണാം.