മാനന്തവാടിയില്‍ പെൺകുട്ടികൾക്കും പിതാവിനും നേരെ അതിക്രമം, രഹസ്യ മൊഴി എടുക്കുന്നു
രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ തുടങ്ങി. പെൺകുട്ടികൾ മാനന്തവാടി സ്റ്റേഷനിൽ എത്തി.
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പെൺകുട്ടികളും പിതാവും സിപിഎം പ്രവർത്തകരുടെ അതിക്രമത്തിനിരയായ സംഭവത്തില്‍ പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ തുടങ്ങി. പെൺകുട്ടികൾ മാനന്തവാടി സ്റ്റേഷനിൽ എത്തി. വൈകാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകും.
മാനന്തവാടി മുതിരേരിയില്‍ കുളിക്കടവില്‍വച്ച് സിപിഎം പ്രവർത്തകർ പെൺകുട്ടികളെ അധിക്ഷേപിക്കുകയും, ഇത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.
പട്ടാപ്പകല്‍ യുവതികൾക്ക് നേരെ അതിക്രമം, ചോദ്യം ചെയ്ത അച്ഛന്‍റെ പല്ലടിച്ച് കൊഴിച്ച് സിപിഎം പ്രവർത്തകർ
സംഭവത്തില്‍ കേസെടുത്ത മാനന്തവാടി പോലീസ് ഒളിവില്‍പോയ പ്രതികൾക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രതികൾക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.