'പാർട്ടി ഘടകങ്ങൾ എതിർപ്പ് അറിയിച്ചിട്ടും മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചത് തെറ്റ്' കാനത്തിനെതിരെ വിമര്‍ശനം
കാനത്തിന്‍റെ നിലപാടുകൾ സംശയാസ്പദമാണെന്ന് സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ തുറന്നടിച്ച് പ്രതിനിധികള്‍.റവന്യൂ വകുപ്പ് അഴിമതിയിൽ മുങ്ങിയിട്ടും കെ. രാജൻ അനങ്ങുന്നില്ല.മന്ത്രി പി. പ്രസാദ് വള്ളി ചെരിപ്പിട്ട് നടന്നതു കൊണ്ട് കാര്യമില്ലെന്നും വിമര്‍ശനം
കോഴിക്കോട്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രിമാരായ പി. പ്രസാദ്, കെ. രാജൻ എന്നിവർക്കെതിരെയും രൂക്ഷ വിമർശനം. കാനത്തിന്‍റെ നിലപാടുകൾ സംശയാസ്പദമാണെന്ന് പ്രതിനിധികൾ വിമർശിച്ചു.മർകസ്നോളജ് സിറ്റി സന്ദർശനം തെറ്റ് . പാർട്ടി ഘടകങ്ങൾ എതിർപ്പ് അറിയിച്ചിട്ടും ഭൂമി സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കുമ്പോൾ സന്ദർശനം നടത്തിയത് ശരിയായില്ല കാനത്തിനെതിരെ മിക്ക മണ്ഡലം കമ്മിറ്റികളും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
റവന്യൂ വകുപ്പ് അഴിമതിയിൽ മുങ്ങിയിട്ടും കെ. രാജൻ അനങ്ങുന്നില്ല.മന്ത്രി പി. പ്രസാദ് വള്ളി ചെരിപ്പിട്ട് നടന്നതു കൊണ്ട് കാര്യമില്ല, വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്നും വിമർശനം ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പുതിയ ജില്ലാ സെക്രട്ടറി അടക്കം കമ്മിറ്റിയെ തെരഞ്ഞെടുക്കും.
'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം'; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിനിധികള്‍. ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. വ്യവസായ വകുപ്പ് പരാജയമാണെന്നും വിമര്‍ശനമുണ്ട്.
കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിന്‍റെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്. കരിമണൽ, കയർ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും രണ്ട് ധ്രുവങ്ങളിലാണ്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചകളിൽ ഇതെല്ലാം പ്രതിഫലിച്ചു. ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തില്‍ ഉണ്ടായത്. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നുമാണ് വിമര്‍ശനം. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എക്സൽ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നും വിമര്‍ശനമുണ്ടായി.
Also Read: മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്ന് സിപിഐ കോഴിക്കോട് സമ്മേളന റിപ്പോർട്ട്
അതിനിടെ, കരിമണൽ ഖനനത്തിനതിരെ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. കരിമണൽ ഖനനം അവസാനിപ്പിക്കണം എന്നാണ് പ്രമേയത്തിലെ ആവശ്യം. കരിമണൽ ഖനനത്തിലെ സിപിഎം നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട പ്രമേയത്തില്‍ ആലപ്പുഴ ജില്ലയുടെ നിലനിൽപ്പിനെ തന്നെ കരിമണൽ ഖനനം ബാധിക്കുന്നതാണെന്നും പരാമര്‍ശിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമർശനമുണ്ടായി. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിമര്‍ശനം.