ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം. എ. പത്മകുമാറിനെതിരായ സ്വർണ്ണക്കൊള്ള ആരോപണത്തിൽ പാർട്ടി നടപടി സ്വീകരിക്കാത്തതിനെയും അംഗങ്ങൾ ചോദ്യം ചെയ്തു.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാർട്ടിക്കും സർക്കാരിനും വലിയ തിരിച്ചടിയായെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേരിട്ട പ്രധാന പ്രതിസന്ധികൾക്കെല്ലാം ഈ സംഗമം കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്. ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം എന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോ എന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും സർക്കാർ സ്വീകരിച്ച ചില നിലപാടുകൾക്കെതിരെയും താഴെത്തട്ടിലുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരുന്നത് സി.പി.എം നേതൃത്വത്തിൻ്റെ കൂടി നിലപാടിനെ തുടർന്നാണ്. പറയാനുള്ളതെല്ലാം മുഖംനോക്കാതെ പറയണമെന്നും തുറന്ന ചർച്ചയാകാമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം താഴേത്തട്ടിലേക്ക് നൽകിയിരിക്കുന്ന നിർദേശം.


