മന്ത്രി അല്ല എംഎൽഎ പോലും ആകാൻ അർഹതയില്ലെന്നായിരുന്നു ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പിജെ ജോൺസൻ്റെ പോസ്റ്റ്.

പത്തനംതിട്ട: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവർക്കെതിരെ നടപടി വന്നേക്കും. പോസ്റ്റുകൾ വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പുറത്താക്കപ്പെട്ട സിഡബ്ലുസി ചെയർമാൻ എൻ രാജീവാണ് പരിഹസിച്ചവരിൽ ഒരാൾ. മന്ത്രി അല്ല എംഎൽഎ പോലും ആകാൻ അർഹതയില്ലെന്നായിരുന്നു ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പിജെ ജോൺസൻ്റെ പോസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആണ് ജോണ്‍സണ്‍ പിജെ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവർത്തകരെയടക്കം പ്രകോപിപ്പിച്ചത്. ഇതിനിടെ വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി. പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ അഡ്വ എൻ രാജീവാണ് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. 'കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും' എന്നാണ് രാജീവന്‍റെ പരിഹാസം. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ പരിഹസിക്കുന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

YouTube video player