പി വി അൻവറുമായുള്ള ഫോൺ വിളി വിവാദത്തിൽ എസ് പി സുജിത് ദാസിന് ആഭ്യന്തര വകുപ്പ് ക്ലീൻ ചിറ്റ് നൽകി. തെളിവില്ലാത്തതിനാലും അൻവർ അന്വേഷണവുമായി സഹകരിക്കാത്തതിനാലുമാണ് നടപടി. ഇതോടൊപ്പം, പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിനെതിരായ അന്വേഷണം ശാസനയിൽ ഒതുക്കി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാനും തീരുമാനമായി.
തിരുവനന്തപുരം: പി വി അൻവറുമായുള്ള ഫോൺ വിളിയിൽ എസ് പി സുജിത് ദാസിന് ക്ലീൻ ചിറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. തെളിവില്ലാത്തതിനാൽ സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയാണ് ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തന്‍റെ ശബ്‍ദമല്ലെന്നും വ്യാജ നിര്‍മിതിയാണെന്നുമാണ് സുജിത് ദാസ് വ്യക്തമാക്കിയത്.
ഫോൺ സംഭാഷണം പുറത്തുവിട്ട പി വി അൻവര്‍ ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. സംഭാഷണം കൊക്കോര്‍ഡ് ചെയ്ത ഫോണും ഹാജരാക്കിയില്ല. ഇതും സുജിത് ദാസിന് അനുകൂലമായി. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന് എതിരെയുള്ള അന്വേഷണവും അവസാനിപ്പിച്ചു. ശാസനയിൽ ഒതുക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്. ലക്ഷ്മണിന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകും.


