ഡ്രൈവറെ ആക്രമിച്ച് യൂബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഉടൻ
സംഭവശേഷം ആലുവയിൽ ഒളിവിൽ കഴിയുകയായിരുന്നു രണ്ട് പ്രതികളും. യൂബർ ആപ്പ് വഴിയായിരുന്നു ഇവർ ടാക്സി ഓട്ടം വിളിച്ചത്.
തൃശ്ശൂർ: തൃശ്ശൂരിൽ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ചവരുടെ അറസ്റ്റ് അൽപ്പസമയത്തിനകം രേഖപ്പെടുത്തും. ആലുവ സ്വദേശികളായ വിഷ്ണു, മൻസൂർ എന്നിവരെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്.
സംഭവശേഷം ആലുവയിൽ ഒളിവിൽ കഴിയുകയായിരുന്നു രണ്ട് പ്രതികളും. യൂബർ ആപ്പ് വഴിയായിരുന്നു ഇവർ ടാക്സി ഓട്ടം വിളിച്ചത്. ഈ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്. പുതുക്കാട് മുതൽ കാലടി വരെയുള്ള സിസിടിവി ദൃശ്യങ്ങളും പ്രതികളിലേക്ക് എത്തുന്നതിന് പൊലീസിന് സഹായകരമായി. ഇവരെ ഇപ്പോൾ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Read Also: ഡ്രൈവറെ ആക്രമിച്ച് യൂബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികൾ കസ്റ്റഡിയിൽ
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് പ്രതികൾ ടാക്സി തട്ടിയെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുമായി അക്രമികള്‍ മുങ്ങുകയായിരുന്നു. പിന്നീട് പുതുക്കാട് പൊലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.