ഡ്രൈവറെ ആക്രമിച്ച് യൂബർ ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; രണ്ട് പ്രതികൾ കസ്റ്റഡിയിൽ
ആലുവ സ്വദേശികളാണ് പിടിയിലായത്. യൂബർ ആപ്പിലേക്ക് ഇവർ വിളിച്ച നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും നിർണായകമായി.
തൃശ്ശൂര്‍: തൃശ്ശൂരില്‍ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. ആലുവ സ്വദേശികളാണ് പിടിയിലായത്. പുതുക്കാട് പൊലീസ് ആലുവയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. കാർ കാലടിയിൽ ഇവർ നേരത്തെ ഉപേക്ഷിച്ചിരുന്നു. യൂബർ ആപ്പിലേക്ക് ഇവർ വിളിച്ച നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും നിർണായകമായി.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത പ്രതികൾ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് പ്രതികൾ ടാക്സി തട്ടിയെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുമായി അക്രമികള്‍ മുങ്ങുകയായിരുന്നു. പിന്നീട് പുതുക്കാട് പൊലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനുള്ള കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ ടാക്സിയിൽ കയറിയതെന്നാണ് പൊലീസ് നിഗമനം.