ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം ഒപ്പം നൃത്തം വെച്ചതെന്ന് അഞ്ജു സന്ദീപ്

പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24ാം വാര്‍ർഡിൽ സിപിഎം സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ നക്ഷത്രമടയാളത്തിൽ മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു. തന്‍റേത് പാർട്ടി കുടുംബമാണെന്നും ഭർത്താവ് പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും അഞ്ജു പറഞ്ഞു. വ്യക്തി ബന്ധങ്ങളുടെ പേരിൽ നൃത്തം വെച്ചത് ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഞ്ജു സന്ദീപ് പറഞ്ഞു.ചെറുപ്പം മുതലെ കമ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അഞ്ജു പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അഞ്ജു കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്‍റെ വിജയാഘോഷ റാലിയിൽ പങ്കെടുത്താണ് അഞ്ജു നൃത്തം ചെയ്തത്.

മത്സരത്തിൽ തോറ്റതിന് പിന്നാലെ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് വലിയ വിവാദമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം വെക്കുന്നതിന്‍റെ വീഡിയോയും വൈറലായിരുന്നു. വോട്ടെണ്ണൽ ദിവസം വൈകുന്നേരമാണ് വിജയാഘോഷ റാലി നടന്നത്. സ്നേഹ സുഹൃത്തായതിനാലാണ് റാലിയിൽ പങ്കെടുത്തതെന്നായിരുന്നു അഞ്ജു അന്ന് വ്യക്തമാക്കിയിരുന്നത്.