നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ  വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

തൃശ്ശൂർ : വ്യാജ ലഹരി കേസിലെ മുഖ്യപ്രതി നാരായണദാസ് പൊലീസ് കസ്റ്റഡിയിലായതോടെ അന്വേഷണത്തിൽ പുരോഗതി പ്രതീക്ഷിച്ച് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി. അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി തന്റെ ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി വസ്തു വച്ചതിന് പിന്നിൽ മരുമകളും അവരുടെ സഹോദരിയും ആണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതി നാരായണ ദാസിനായി രണ്ടു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബംഗലൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

'നാരായണദാസിന് തന്നോട് വൈരാ​ഗ്യം തോന്നേണ്ട കാരണമറിയില്ല, കുടുക്കിയവരുടെ ഉദ്ദേശ്യം എന്തെന്ന് അറിയണം': ഷീല സണ്ണി

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്.ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്. സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടാകുന്നതും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നതും. 

YouTube video player