പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ.

മലപ്പുറം: പാങ്ങിലെ ഒരു വയസ്സുകാരൻ എസൻ അർഹാന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും ആരോഗ്യവകുപ്പും. ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് കുട്ടിയുടെ പോസ്റ്റ്മോർട്ടം നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ. അശാസ്ത്രീയ ചികിത്സയും മഞ്ഞപ്പിത്തം പൂർണമായി ചികിത്സിച്ച് ഭേദമാകാത്തതും കുട്ടിയുടെ മരണത്തിന് കാരണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. കുട്ടിക്ക് പ്രതിരോധ കുത്തിവെയ്പ്പടക്കം നൽകിയിരുന്നില്ല എന്നും ആരോഗ്യവകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഒരു വയസ്സുകാരൻ എസൻ അർഹൻ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.

ഇന്നലെ രാവിലെ കുട്ടിയുടെ ഖബറടക്കവും നടത്തി. തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

YouTube video player