ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.
കൊച്ചി: പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി പി ഗംഗാധരന് വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്ന് ഭീഷണി കത്ത്. മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.
തപാല്‍ വഴി മേയ് 17ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നൽകി. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തില്‍ നൽകിയ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.


