കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് ഷിംജിത.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. വീഡിയോ പോസ്റ്റ് ചോയ്ത ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം പൊലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല.
അതിനിടെ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരി പൊലീസിനെ സമീപിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട വീഡിയോയില്‍ താന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെണ്‍കുട്ടി കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ സമീപിച്ചത്. ഈ പരാതിയുടെ വിശദാശംശങ്ങള്‍ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കള്‍ കണ്ണൂര്‍ പൊലീസിന് വിവരാവകാശ അപേക്ഷ നല്‍കിയിട്ടുമുണ്ട്.


